2006, ഡിസംബർ 28, വ്യാഴാഴ്ച
ഒരു ബ്ലോഗിന്റെ ജനനം
"ഹരെ ബായ് ആജ് ആപ് ജാത്താ നഹീ ഹെ" ശബ്ദം കേട്ട് തലയുയര്‍ത്തിയപ്പോള്‍ ഓഫിസിലെ ബോയി തൂലാറാം ആണ്. ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞാല്‍ പിന്നെ അടുത്ത മുപ്പതു മിനിട്ട് വാച്ചിലേക്കു നോക്കി സമയം കളയുന്ന അദ്ദേഹത്തിനു, അതിനു ശേഷം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്കാത്ത ഓഫിസ് സ്റ്റാഫിനെ കണ്ടാല്‍ കലിയാണ്.എന്റെ ഈ ഇരുപ്പ് അവനെ അക്ഷമനാക്കിയിരിക്കയാണ്.അവന്റെ ചോദ്യത്തില്‍ നിന്നെനിക്കതു മനസ്സിലായി.ഇപ്പൊഴും പൂര്‍ത്തിയാകാത്ത ഐസൊമെട്ട്രി ഡ്രൊയിങ്ങിന്റെ പണിപ്പുരയിലായിരുന്ന ഞാന്‍ സമയം കടന്നു പോയിരുന്നതു അറിഞ്ഞിരുന്നില്ല. ഇനി ഇവിടെ ഇരുന്നാല്‍ ഞാന്‍ ഒരു ശത്രുവിനെകൂടി സമ്പാദിക്കേണ്ടി വരും.ഒരു ഓഫീസില്‍ മാനെജരേക്കാള് പേടിക്കെണ്ടതു ടീബോയിയെ ആണ് എന്നതാണ് സത്യം. ചെയ്തുവെച്ചിരുന്ന പൂര്‍ത്തിയാകാത്ത ഡ്രൊയിംഗ് സേവു ചെയ്ത് കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് ഞാന്‍ എന്റെ ക്യാബിനില്‍ നിന്നും പുറത്തേക്കിറങ്ങി.എല്ലാ സ്റ്റാഫും പൊയ്കഴിഞ്ഞിരുന്നു അപ്പോഴാണ് ഞാന്‍ സമയം നോക്കിയത് പന്ത്രെണ്ട് മുപ്പെത്തെട്ട് ആയിരിക്കുന്നു തൂലാറാമിന്റെ മുഖത്ത് എന്നോടുള്ള നീരസം കാണാമായിരുന്നു."ഇയാള്‍ക്കിതു സമയത്ത് എഴുന്നേറ്റു പൊയ്കൂടെ" എന്നവന് മനസ്സില്‍ ചോദിക്കുന്നുണ്ടായിരിക്കണം.അതു വക വെക്കാതെ ഞാന്‍ ടൈം ഷീറ്റില്‍ എന്റെ സമയം രേഖപ്പെടുത്തി പുറത്തെക്കിറങ്ങി.ഒരു നനുത്ത തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി ഖത്തറില്‍ തണുപ്പിന്റെ ആരംഭമാണ്.അപ്പോഴാണ് ഇന്നു വ്യാഴാഴ്ചയാണല്ലൊ എന്നകാര്യം ഒരു ആശ്വാസത്തോടെ ഓര്‍ത്തത് ഇനി ശനിയാഴ്ച ഇങ്ങൊട്ടു കെട്ടിയെടുത്താല് മതിയല്ലൊ എന്ന ചിന്ത എന്നെ ഉത്സാഹഭരിതനാക്കി.പോക്കെറ്റില്‍ ചെറിയൊരു അനക്കം.ശ്രദ്ധിച്ചപ്പൊള്‍ മൊബെയിലില്‍ ഒരു മെസ്സേജ് വന്നതാണ്.അടുത്തുള്ള ഏതൊ ഒരു കെട്ടിടത്തിന്റെ കൊണ്ക്രീറ്റ് നടക്കുന്നതിനാല്‍ മൊബെയിലില്‍ നിന്നുള്ള ശബ്ദം അതില്‍ മുങ്ങിപ്പോയിരുന്നു.എടുത്തു നോക്കിയപ്പോള്‍ പുതിയ മെസ്സേജ് ഒന്നു വന്നുകിടക്കുന്നതു കണ്ടു.ഒരാഴ്ചയായി മൊബെയിലില്‍ സന്ദേശങ്ങളുടെ പൂരമാണ് ഏഷ്യന്‍ ഗയിംസിന്റെ പരസ്യങ്ങളാണ്.ഖത്തറില്‍ ആദ്യമായാണ് ഏഷ്യന്‍ ഗയിംസ് കൊണ്ടാടുന്നത് അതുകൊണ്ടു തന്നെ മറ്റുള്ളവരെ പരമാവധി ബുദ്ധിമുട്ടിക്കുക എന്നതാണ് ഈ ഗയിമിന്റെ വിജയത്തിനുള്ള ഏകവഴി എന്നാണ് ഇവിടത്തുകാര്‍ ധരിച്ചിരിക്കുന്നത് എന്നു തോന്നുന്നു.എവിടേക്കിറങ്ങിയാലും റൊഡുകള്‍ അടച്ചിട്ടിരിക്കയാണ്.നിരത്തിലിറങ്ങിയാല്‍ ടാക്സി കാത്ത് നില്കുന്നവരുടെ നീണ്ട നിര തന്നെ കാണാം ആരെയൊക്കെയൊ പ്രാകി സ്വയം പഴിക്കുന്ന പാവങ്ങള്‍.മൊബൈല്‍ എടുത്തു മസ്സാജ് ഡിലീട്ടു ചെയ്യാം എന്നുക് കരുതി നോക്കിയപ്പോള്‍ ഗയിംസിന്റെ പരസ്യമല്ല,നാട്ടില്‍ നിന്നും ഗ്രിഹിണിയുടെ സന്ദേശമാണ്'ആപല്‍ബാന്ധവനായ കൃഷണാ എന്താണാവൊ കളത്രം സന്ദേശവല്കരിചിരിക്കുന്നത്.പ്രാരാബ്ദങ്ങളുടെ ഗഡു അടയ്കാനുള്ള തീയ്യതി അടുത്തു എന്ന സന്ദേശമാകരുതെ' എന്ന പ്രാര്‍ത്ഥനയോടെ സന്ദേശം തുറന്നുനോക്കി.ആവൂ സമാധാനമായി പതിവു പ്രാരാബ്ദമല്ല മറിച്ച് അല്പം റൊമാന്റിക് ആണ് ഇന്ന്.വിരഹത്തിന്റെ വേദന ആവാഹിച്ചെഴുതിയ മംഗ്ലീഷിലുള്ള സന്ദേശം വായ്ച്ചെടുക്കാന് അല്പം ബുദ്ധിമുട്ടിയെങ്കിലും വായിച്ചപ്പൊള്‍ ഹൃദയം റൊമാന്റിക് മൂഡില്‍ എത്തി.ഒരു വര്‍ഷം മുന്‍പ് നിഷ്കരുണം നാട്ടിലുപെക്ഷിച്ച് വിദേശത്തെക്കു കടന്ന് കളഞ്ഞ ജീവിതേശനോടുള്ള നീരസം വരികള്‍ക്കിടയില്‍ നിന്നു വായിച്ചെടുക്കാം. മറുപടിയും അതേമൂഡില് തിരിച്ച് വിട്ടതിനു ശേഷമാണു അല്പം ആശ്വാസമായത്.തണുപ്പിനു ശക്തി കൂടിയോ എന്നൊരു സംശയം. എന്തായാലും സൂക്കിലേക്ക് വെച്ച് പിടിപ്പിക്കാം തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ ഒരു ഓവര്‍ കോട്ടു വാങ്ങണം.ഉച്ചയുറക്കത്തിന്റെ സമയം ആകാറായി ഒരുമണിക്കു ശേഷം സൂക്കില്‍ ചെന്നിട്ട് ഒരു കാര്യവുമില്ല അതുകൊണ്ട് വണ്ടിയില്‍ കയറി പറത്തി വിട്ടു.വെറും ഒരു കിലോമീറ്ററിനുള്ളിലാണു മര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.ഉച്ചയായത് കൊണ്ട് പര്കിംഗ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല.പെണ്കോളെജിനു മുന്നിലെ വായനോക്കി പൂവാലന്മരെ പോലെ ഞാന്‍ ഓരോ കടയുടെയും മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓവര്കോട്ടുകളില് നോക്കി നടന്നു എതിരെ വന്ന ഒന്നുരണ്ട് പേരെ ശാരീരിക താഡനമേല്പിച്ചെങ്കിലും എല്ലാം ഓരോ സോറികളില് ഒതുക്കി മുന്നോട്ടു നടന്നു.ഒരുമണി ആകാന്‍ ഇനി അഞ്ചു മിനിട്ടു മത്രമെ ബാക്കിയുള്ളൂ ഇതുവരെ മനസ്സിനു പിടിച്ച ഒരെണ്ണം ഒത്തുവന്നില്ല. കടക്കാരെല്ലാം ഷട്ടര്‍ ഇടുവാനുള്ള ഒരുക്കത്തിലാണു. ഞാനാണെങ്കില്മനസ്സിനിണങ്ങിയ പെണ്ണന്ന്വേഷിച്ച് നടക്കുന്ന ഗല്ഫുകാരനെപ്പോലെ തലങ്ങും വിലങ്ങും നടന്നു ഒരു വഴിക്കായി.അവസാനം സൊഫിറ്റല്‍ ബില്‍ഡിങ്ങിനു താഴെയുള്ള ഒരു കടയില്‍ നിന്നും എനിക്കിഷ്ടപ്പെട്ട ഒരു മോഡല്‍ കിട്ടി.എന്റെ വണ്ടി പാര്‍കു ചെയ്തതിനു നെരെ എതിരെയുള്ള കടയായിരുന്നു അത്. വന്നിറങ്ങിയപ്പോള്‍ തന്നെ അവിടെ ഒന്നു കയറിയാലൊ എന്നാലൊചിച്ചതായിരുന്നു.എന്റെ ദേശഭക്തി എന്നെ പിറകൊട്ടു വലിച്ചതാണ് കാരണം അത് ഒരു ബംഗാളിയുടെ കടയായിരുന്നു. നമ്മള് മുടക്കുന്ന പൈസ നമ്മുടെ നാട്ടുകാര്‍ക്കു കിട്ടിക്കൊട്ടെ എന്ന ചിന്തയാണ് എന്നെ ഈ ഗതിയാക്കിയത്.മുറിയില്‍ എത്തിയപ്പോള്‍ സമയം ഒന്ന് പത്ത് ആയി. സഹമുറിയന് എത്തിയിട്ടുണ്ട് ഭ്ക്ഷണം കഴിക്കുന്ന തിരക്കിലാണ്.വസ്ത്രങ്ങളെല്ലാം മാറി കുളിമുറിയില്‍ പോയി ഒന്ന്ഫ്രഷ് ആയി തിരിച്ചെത്തി ഞാനും അദ്ദേഹത്തിന്റെ കൂടെ കൂടി.എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുറങ്ങാം എന്നുകരുതി കിടക്കയിലേക്കു വീണു.നിദ്രാദേവി കടാക്ഷിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഓര്‍ത്തു രണ്ടു ദിവസമായി മെയില്‍ ചെക് ചെയ്തില്ലല്ലോ എന്ന് പിന്നെ താമസിച്ചില്ല കമ്പ്യൂട്ടര്‍ ഒാണ് ചെയ്ത് മെയില്‍ ചെക്ക് ചെയ്തു.പുതിയ കുറെ പരസ്യങ്ങളുടെ മെയില്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല.പിന്നെ ഭൂലോഗങ്ങളില് ഒന്നു കയറിയിറങ്ങിക്കളയാം എന്നു നിനച്ചു.അങ്ങനെ കുറുമാന്റെ ബ്ലോഗില്‍ ചെന്ന് പെട്ടു.കുറുമാന്റെ വെട്ടിക്കൂട്ടു വായിച്ചു കുറച്ചു ചിരിക്കാനുള്ള വക അതില്‍ നിന്ന് കിട്ടി.ചുമ്മാ വല്ലവരുടെയും ബ്ലോഗുകളില്‍ കയറി ഓസിനു കഥകള്‍ വായിക്കുക എന്നത് അടുത്തിടെ എനിക്ക് പിടിപെട്ട ഒരു വിനോദമാണ്.അങ്ങിനെ വായിച്ച് കുറെയായപ്പോള്‍ എനിക്കും ഒരു ബ്ലോഗ് തുടങ്ങിയാലോ എന്നൊരു തൊന്നല്‍.പിന്നങ്ങോട്ടു അതിനുള്ള ഭഗീരഥ പ്രയത്നമായിരുന്നു അവസാനം ഈയുള്ളവനും ഒരു ബ്ലോഗ് സ്വന്തം.പക്ഷെ എന്നിട്ടും പ്രശ്നം തീരുന്നില്ലല്ലോ ഇതില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യണ്ടെ എന്നാലല്ലെ നാലാള് കയറാനിട വരൂ. എന്തെഴുതും എന്നാലോചിച്ചു പൂച്ച്ക്കു പൊന്നു കിട്ടിയ മാതിരി ഞാന്‍ ബ്ലൊഗും കയ്യില്‍ വെച്ചിരിപ്പായി.പേരിന് ഒരു പ്രേമലെഖനം പോലും എഴുതാത്ത ഞാന്‍ എന്തു കുന്തം എഴുതാനാ. അങ്ങിനെ അവസാനം ഈ ബ്ലൊഗ് തുടങ്ങാനുണ്ടായ സാഹചര്യം തന്നെ ആകട്ടെ ആദ്യം എന്ന് കരുതി മനസ്സില്‍ തൊന്നിയതെല്ലാം കുറിക്കുന്നു.സാഹിത്യലൊകത്ത് ഞാന്‍ ഒരു ചുക്കും അല്ലാത്തതു കൊണ്ട് എനിക്കാരെയും പേടിക്കാനില്ലാലോ.....
2006, ഡിസംബർ 21, വ്യാഴാഴ്ച
ഞാന്‍ പ്രസാദ്...

ത്രിശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മനോഹരമായ ഗ്രാമം.. കുന്നുകളും കനാലും കോള്‍പാട ശേഖരങ്ങളും കായലോരങ്ങളും പറങ്കിമാവിന്‍ തോപ്പുകളും തെങ്ങിന് തോപ്പുകളും കവുങ്ങിന് തോപ്പുകളും ഏല്ലാം തികഞ്ഞ എന്റെ ഗ്രാമം.കെ.ജി സത്താര്‍,മോഹന്‍സിതാര എന്നീ കലാകേരളത്തിന്റെ മുടിചൂടാമന്നന്മാര് ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതു ഈ ഗ്രാമത്തില്‍ നിന്നാണു.മുജ്ജന്മ പാപമോ അതൊ മനുഷ്യ സഹജമായ ജീവിതസുഖങ്ങളോടുള്ള അത്യാഗ്രഹങ്ങളൊ... ഏതായാലും ആ മനൊഹരമായ തീരത്തുനിന്നു മരുഭൂമികളിലെക്കു പറിച്ച് നടപ്പെട്ട അനെകായിരം പ്രവാസികളില്‍ ഓരുവന്‍..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)